Judges 5

1അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ:

2നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും
ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ.
3രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ;
ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീൎത്തനം ചെയ്യും.
4യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ,
ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ,
ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു,
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി,
യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.
6അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി.
വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു.
7ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ
നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
8അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു.
യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ
പരിചയും കുന്തവും കണ്ടതേയില്ല.
9എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു;
ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.
10വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ,
പരവതാനികളിൽ ഇരിക്കുന്നവരേ,
കാൽനടയായി പോകുന്നവരേ, വൎണ്ണിപ്പിൻ!
11വില്ലാളികളുടെ ഞാണൊലിയോടകലേ നീൎപ്പാത്തിക്കിടയിൽ
അവിടെ അവർ യഹോവയുടെ നീതികളെ
യിസ്രായേലിലെ ഭരണനീതികളെ കഥിക്കും.
യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.
12ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണൎന്നു, പാട്ടുപാടുക.
എഴുന്നേല്ക്ക, ബാരാക്കേ, അബീനോവാമാത്മജാ.
നിന്റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക.
13അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു.
വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
14എഫ്രയീമിൽനിന്നു അമാലേക്കിൽ വേരുള്ളവരും,
ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ
മാഖീരിൽനിന്നു അധിപന്മാരും സെബൂലൂനിൽനിന്നു നായകദണ്ഡധാരികളും വന്നു.
15യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ
യിസ്സാഖാർ എന്നപോലെ ബാരാക്കും
താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു.
രൂബേന്റെ നീൎച്ചാലുകൾക്കരികെ ഘനമേറിയ മനോനിൎണ്ണയങ്ങൾ ഉണ്ടായി.
16ആട്ടിൻ കൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ
നീ തൊഴുത്തുകൾക്കിടയിൽ പാൎക്കുന്നതെന്തു?
രൂബേന്റെ നീൎച്ചാലുകൾക്കരികെ ഘനമേറിയ മനോനിൎണ്ണയങ്ങൾ ഉണ്ടായി.
17ഗിലെയാദ് യോൎദ്ദാന്നക്കരെ പാൎത്തു.
ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്തു?
ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങൾക്കകത്തു പാൎത്തുകൊണ്ടിരുന്നു.
18സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോൎക്കളമേടുകളിൽ തന്നേ.
19രാജാക്കന്മാർ വന്നു പൊരുതു: താനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ
കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവൎക്കു കൊള്ളയായില്ല.
20ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതു അവ സീസെരയുമായി സ്വഗതികളിൽ പൊരുതു.
21കീശോൻതോടു പുരാതനനദിയാം കീശോൻതോടു
തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി.
എൻ മനമേ, നീ ബലത്തോടെ നടകൊൾക.
22അന്നു വല്ഗിതത്താൽ, ശൂരവല്ഗിതത്താൽ കുതിരക്കുളമ്പുകൾ ഘട്ടനം ചെയ്തു.
23മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ
എന്നു യഹോവാദൂതൻ അരുളിച്ചെയ്തു.
അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ;
ശൂരന്മാൎക്കെതിരെ യഹോവെക്കു തുണയായി തന്നേ.
24കേന്യനാം ഹേബേരിൻ ഭാൎയ്യയാം യായേലോ
നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
25തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു;
രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.
26കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി;
സീസെരയെ തല്ലി അവന്റെ തല തകൎത്തു
അവന്റെ ചെന്നി കുത്തിത്തുളെച്ചു.
27അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു,
അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു;
കുനിഞ്ഞേടത്തു തന്നേ അവൻ ചത്തുകിടന്നു.
28സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു.
ജാലകത്തൂടെ വിളിച്ചുപറഞ്ഞിതു: അവന്റെ തേർ വരുവാൻ വൈകുന്നതു എന്തു?
രഥചക്രങ്ങൾക്കു താമസം എന്തു?
29ജ്ഞാനമേറിയ നായകിമാർ അതിന്നുത്തരം പറഞ്ഞു;
താനും തന്നോടു മറുപടി ആവൎത്തിച്ചു:
30കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലെയോ?
ഓരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങൾ,
സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ.
കൊള്ളക്കാരുടെ കഴുത്തിൽ
വിചിത്രശീല ഈരണ്ടു കാണും.
31യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ.
അവനെ സ്നേഹിക്കുന്നവരോ സൂൎയ്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ.
പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
Copyright information for Mal1910